പാലക്കാട്: ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.കെ. ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും വിമത കൺവെൻഷൻ വിളിച്ച് ചേർത്തെന്നുമാണ് ശശിക്കെതിരെയുള്ള കുറ്റം.(Will end my political career if it’s proven, EN Suresh Babu on PK Sasi’s allegations)
വിമത കൺവെൻഷനിൽ സംസാരിക്കവെ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് ശശി നടത്തിയത്. പ്രമുഖർ ഇരുന്ന ജില്ലാ സെക്രട്ടറി കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് ഒരു സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. കള്ളിൽ സ്പിരിറ്റ് കലക്കി വിൽക്കുന്ന രീതിയാണ് സെക്രട്ടറിയുടേതെന്നും അദ്ദേഹം പരിഹസിച്ചു.
അഞ്ച് വർഷം കൊണ്ട് ഇത്രയധികം പ്രവർത്തകരെ ശത്രുക്കളാക്കിയ മറ്റൊരു സെക്രട്ടറി പാർട്ടി ചരിത്രത്തിലില്ല. പ്രവർത്തകരെ തമ്മിലടിപ്പിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്. സഖാക്കളെ ചേർത്തുനിർത്തിയിരുന്ന കരുതൽ ഇന്നത്തെ നേതൃത്വത്തിന് ഇല്ലെന്നും ശശി കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തി. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. എസ്എഫ്ഐ കാലം മുതൽ നിരവധി അച്ചടക്ക നടപടികൾ നേരിട്ട വ്യക്തിയാണ് പി.കെ. ശശി. ശശിയുടെ ‘തീവ്രത’ ഇനി വി.ഡി. സതീശൻ അളക്കട്ടെ എന്ന് പറഞ്ഞ സുരേഷ് ബാബു, ശശി കോൺഗ്രസിലേക്ക് പോകാനുള്ള നീക്കമാണോ നടത്തുന്നതെന്ന് സൂചിപ്പിച്ചു. അടുക്കളയിൽ പണിയെടുത്തവരും കുട പിടിച്ചവരുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

