റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണശ്രമം സൗദി സൈന്യം തകർത്തു (Prince Sultan Air Base Attack). അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ ഇവ എയർ ബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ തകർക്കാൻ കഴിഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90-ലധികം മിസൈലുകളും ഡ്രോണുകളുമാണ് സൗദി പ്രതിരോധ സേന വെടിവെച്ചിട്ടത്. സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (Refinery) നേരെയും രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണശ്രമം ഉണ്ടായി. ഇത് പരാജയപ്പെടുത്തിയെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് സൗദിയിലെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുന്നത്. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഇടം കൂടിയാണ് പ്രിൻസ് സുൽത്താൻ എയർ ബേസ്.
സൗദിയുടെ ആകാശപരിധിയിൽ പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Story Summary: Saudi Arabia intercepted and destroyed five Iranian drones targeting the Prince Sultan Air Base. No casualties or damages were reported as the drones were shot down outside the base perimeter. Additionally, a drone strike attempt on a Saudi Aramco refinery was foiled, leading to a temporary shutdown of the facility as a precaution. Saudi officials confirmed that over 90 missiles and drones have been intercepted in recent days.

