കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഘട്ടത്തിലേക്ക് കടന്നു. കുവൈത്തിൽ ഇന്ന് രാവിലെ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, മേഖലയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളും തുടരുകയാണ്.(Middle Asian conflict, Multiple US military planes confirmed to have crashed in Kuwait)
കുവൈത്തിൽ തകർന്നുവീണ യുഎസ് സൈനിക വിമാനങ്ങളിലെ ക്രൂ അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം കണ്ടെത്താൻ യുഎസ് സേനയുമായി ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചു. വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്. കുവൈത്തിലെ യുഎസ് എംബസിക്ക് നേരെയും അഹ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിന് നേരെയും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിസൈൽ അവശിഷ്ടം പതിച്ച് ബഹ്റൈനിൽ ഒരാൾ കൊല്ലപ്പെട്ടു. ജിസിസിയിലെ തുറമുഖങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ നീക്കങ്ങൾ. അമേരിക്കയുമായി യാതൊരു സന്ധി ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. യുദ്ധഭീതിയെത്തുടർന്ന് ഗൾഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം മൂന്നാം ദിവസവും ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് മാത്രം കൊച്ചിയിൽ 44 സർവീസുകൾ റദ്ദാക്കി. മസ്കറ്റിലേക്കുള്ള ഒമാൻ എയർ, ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസ് എന്നിവ മാത്രമാണ് ഭാഗികമായി സർവീസ് നടത്തിയത്. കരിപ്പൂരിൽ നിന്ന് 20 സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 20 സർവീസുകളും ഇന്ന് മുടങ്ങി. മൂന്ന് ദിവസത്തിനിടെ തിരുവനന്തപുരത്ത് മാത്രം 65 സർവീസുകളാണ് റദ്ദാക്കിയത്. ഗൾഫിലെ സുപ്രധാന നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.

