ബെയ്ജിങ്: ഇറാൻ-ഇസ്രായേൽ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കവേ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ചൈന രംഗത്ത്. തെഹ്‌റാനിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട സ്ഫോടനത്തിൽ ഒരു ചൈനീസ് പൗരൻ കൂടി കൊല്ലപ്പെട്ടതോടെ ചൈന തങ്ങളുടെ ആശങ്കയും പ്രതിഷേധവും ശക്തമാക്കി.(China calls for peace, Chinese citizen killed in Iran)
തെഹ്‌റാനിലുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിനിടെയാണ് ചൈനീസ് പൗരൻ കൊല്ലപ്പെട്ടത്. ഇതിനെ ഗൗരവകരമായി കാണുന്നുവെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകാൻ ഇറാനിലെ എംബസിക്ക് നിർദ്ദേശം നൽകിയതായും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് അറിയിച്ചു.
സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് തിങ്കളാഴ്ച വരെ മൂവായിരത്തിലധികം ചൈനീസ് പൗരന്മാർ ഇറാൻ വിട്ടു. മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ ലക്ഷ്യം വെക്കുന്നതും ഭരണമാറ്റത്തിനായി ആക്രമണം നടത്തുന്നതും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു.
ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളായ യുഎഇ (ദുബായ്), ഖത്തർ (ദോഹ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്ന് ചൈന ആഹ്വാനം ചെയ്തു.

