ഇസ്‌ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക്. പാകിസ്ഥാനിലെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾക്കും സൈനിക ആസ്ഥാനങ്ങൾക്കും നേരെ താലിബാൻ ഭരണകൂടം ഡ്രോൺ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി ആക്രമണമുണ്ടായത്.(Taliban retaliates strongly against Pakistan, Drone attacks on airbases)
അഫ്ഗാൻ വ്യോമസേനയുടെ ഡ്രോണുകൾ പാകിസ്ഥാന്റെ പ്രതിരോധ നിരയെ ഭേദിച്ച് തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. നൂർ ഖാൻ എയർബേസ് (റാവൽപിണ്ടി), 12-ാം കോർപ്സ് ആസ്ഥാനം (ക്വറ്റ), ഖോവിസൂ ക്യാമ്പ് (മൊഹ്മണ്ട് ഏജൻസി), ഗുൽനി എന്നിവയാണ് ലക്ഷ്യം വച്ചത്. കാബൂൾ, ബഗ്രാം എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് നൽകിയ ശക്തമായ മറുപടിയാണിതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൃത്യവും ഏകോപിതവുമായ നീക്കത്തിലൂടെ പാകിസ്ഥാന്റെ കമാൻഡ് സെന്ററുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞുവെന്നാണ് താലിബാന്റെ പ്രാഥമിക വിലയിരുത്തൽ.
അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കാൻ ഇനിയും ശ്രമമുണ്ടായാൽ അതിശക്തമായ പ്രതികരണം തുടരുമെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ പടരുന്നതിനിടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ഈ യുദ്ധം ദക്ഷിണേഷ്യൻ മേഖലയെയും കടുത്ത ആശങ്കയിലാക്കുന്നു.

