ടെഹ്റാൻ: ഇറാനിൽ നടന്ന വ്യോമാക്രമണത്തിന് പിന്നാലെ രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെ വൻതോതിലുള്ള സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട് (Hackers Target Iranian Apps Websites). അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘ബാദെ സബ’ (BadeSaba) എന്ന പ്രാർത്ഥനാ കലണ്ടർ ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. “ഇത് കണക്കുതീർക്കാനുള്ള സമയമാണ്” എന്ന സന്ദേശവും സൈന്യത്തോട് ആയുധം താഴെ വെച്ച് ജനങ്ങൾക്കൊപ്പം ചേരാനുള്ള ആഹ്വാനവുമാണ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വാർത്താ വെബ്സൈറ്റുകളും സർക്കാർ പോർട്ടലുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ ഇറാനിലെ ഇന്റർനെറ്റ് ബന്ധം പൂർണ്ണമായും തകർന്നു. വിദേശ സൈബർ ഗ്രൂപ്പുകൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ഇറാന്റെ സൈനിക പ്രതിരോധ ഏകോപനവും ആശയവിനിമയ സംവിധാനങ്ങളും സ്തംഭിപ്പിച്ചതായാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രായേൽ സൈന്യം അമേരിക്കയുമായി ചേർന്ന് തയ്യാറാക്കിയ പട്ടികയനുസരിച്ചാണ് ഈ ഡിജിറ്റൽ ആക്രമണം നടപ്പിലാക്കിയത്. ഇതിന് മറുപടിയായി ഇസ്രായേലിലെയും അമേരിക്കയിലെയും വാണിജ്യ-സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഹാക്കർമാർ സൈബർ യുദ്ധം ആരംഭിച്ചതായും സൂചനയുണ്ട്.
മുൻപ് നടന്ന ആക്രമണങ്ങളിൽ ഇറാൻ സൈബർ തലത്തിൽ വലിയ തിരിച്ചടികൾ നൽകിയിട്ടില്ലെങ്കിലും, ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണെന്ന് ക്രോഡ്സ്ട്രൈക്ക് പോലുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതും പ്രതിരോധ മന്ത്രിയുടെ മരണവും രാജ്യത്തെ സൈനിക നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഖത്തറിലും കുവൈത്തിലും ദുബായിലും സ്ഫോടനങ്ങൾ തുടരുന്നതിനിടയിൽ സൈബർ ആക്രമണം കൂടി ഉണ്ടായതോടെ പശ്ചിമേഷ്യയിലെ മലയാളി പ്രവാസികൾ നാട്ടിലെ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ കഴിയാതെ കടുത്ത പ്രയാസത്തിലാണ്.

