പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോൾ (36) ആണ് കൊല്ലപ്പെട്ടത് (Perumbavoor Murder News). സംഭവത്തിൽ ഭർത്താവും കോതമംഗലം സ്വദേശിയുമായ ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ലൈജു നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തിവരികയായിരുന്നു. കാലിലെ മുറിവിനെത്തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലൈജു ശനിയാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം ബൈക്കിൽ കടന്നുകളഞ്ഞ ലൈജു കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആദ്യഭാര്യയ്ക്ക് ജീവനാംശം നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ ലൈജു നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ജിബി മോൾക്ക് രണ്ട് മക്കളുണ്ട്.
ജിബി മോളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കുറുപ്പംപടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ പരിക്ക് ഭേദമായാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.
Story Summary: A 36-year-old woman named Jibi Mol, a hotel owner in Keezhillam, Perumbavoor, was strangled to death by her husband Laiju following a domestic dispute. After the murder, Laiju fled the scene on a motorcycle but met with an accident after colliding with a KSRTC bus. He is currently under police surveillance at Kalamassery Medical College with serious injuries.

