ദുബായ്/ന്യൂഡൽഹി: ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വ്യോമപാതകൾ അടച്ചു (Dubai Flight Cancellation News). ഞായറാഴ്ച മാത്രം ജിസിസി രാജ്യങ്ങളിലെ ഏഴ് പ്രധാന വിമാനത്താവളങ്ങളിൽ നിന്നായി 3,400 സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി, ദോഹ, കുവൈറ്റ് തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ഗൾഫ് മേഖല ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന 17 വിമാനങ്ങളും അവിടെ നിന്ന് പോകേണ്ടിയിരുന്ന 16 വിമാനങ്ങളും റദ്ദാക്കി. തിങ്കളാഴ്ചത്തെ അഞ്ച് സർവീസുകളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്താകെ 350 സർവീസുകൾ റദ്ദാക്കി. ഇതിൽ നൂറോളം സർവീസുകൾ ഡൽഹിയിൽ നിന്നുള്ളതാണ്. ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യാത്രകളും മുടങ്ങി.
സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ് സർവീസുകൾക്ക് നിലവിൽ തടസ്സമില്ല.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ ഓഫീസുകൾ തുറക്കരുതെന്ന് യുഎഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണം. ദുബായ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.
അടിയന്തര സഹായത്തിന് കൺട്രോൾ റൂം:
പ്രവാസികളുടെ സുരക്ഷയ്ക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി.
കേരള ഹൗസ് ഹെൽപ്പ് ലൈൻ: 011-23747079, 011-23742320, +91-9310443880
യുഎഇ എംബസി: 800-46342 (Toll-Free), +971543090571 (WhatsApp)
ഖത്തർ എംബസി: +974-55647502
കുവൈറ്റ് എംബസി: +96565501946
ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ അടിയന്തര വീഡിയോ കോൺഫറൻസ് വഴി സാഹചര്യം വിലയിരുത്തി. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത.
Story Summary:
Air travel in the Middle East is in chaos as 3,400 flights were cancelled due to the Iran-Israel conflict. Major airports in the UAE, Qatar, and Kuwait have suspended operations. UAE introduced work-from-home for employees and closed tourist spots like Global Village. A 24-hour control room has been opened at Kerala House, New Delhi, for NRKs.

