കറാച്ചി/തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ അസർബൈജാനിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (Malayalis Stranded Karachi Airport). വിമാനത്തിലുണ്ടായിരുന്ന രണ്ട് മലയാളി വനിതകൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് നിലവിൽ കറാച്ചിയിൽ കുടുങ്ങിക്കിടക്കുന്നത്.
പാലക്കാട് സ്വദേശികളായ സ്മൃതി മേനോൻ, അമ്മ രശ്മി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ളത്. അസർബൈജാനിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങുകയായിരുന്നു ഇവർ എന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപാതകൾ ഭാഗികമായി അടച്ചതും മിസൈൽ ആക്രമണ ഭീഷണിയുമാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിടാൻ കാരണം. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാൻ നോർക്ക റൂട്ട്സ് വിദേശകാര്യ മന്ത്രാലയവുമായി (MEA) ബന്ധപ്പെട്ടു. ഇവരെ കൊളംബോ വഴി നാട്ടിലെത്തിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ വിമാനത്താവള അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം ഇവരെ കൊളംബോയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
Story Summary:
Eight Indian citizens, including two Malayali women from Palakkad, are stranded at Karachi Airport after their Air Arabia flight from Azerbaijan to Kuwait was diverted due to the Middle East conflict. Stranded passengers Smrithi Merin and Rashmi Menon are being assisted by NORKA Roots and the MEA. Efforts are underway to evacuate them via Colombo.

