ടെഹ്‌റാൻ: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നതായി സൂചന (Iran Withdraws from FIFA World Cup 2026). ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ കടുത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങളുടെ ശത്രുരാജ്യമായ അമേരിക്കയിൽ നടക്കാനിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിലെ സുരക്ഷാ ഭീഷണിയും രാഷ്ട്രീയ വിയോജിപ്പുമാണ് ഇതിന് പിന്നിൽ.
ലോകകപ്പിലെ ഗ്രൂപ്പ് ‘ജി’യിലാണ് (Group G) ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ജൂൺ 21-ന് ബെൽജിയവുമായും ജൂൺ 26-ന് സിയാറ്റിലിൽ വെച്ച് ഈജിപ്തുമായും മത്സരങ്ങൾ നിശ്ചയിച്ചിരുന്നു.
യുദ്ധം രൂക്ഷമായതോടെ ഇറാനിലെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി.
ഇറാന്റെ സൈനിക താവളങ്ങളും ഭരണസിരാകേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം തുടരുന്ന സാഹചര്യത്തിൽ, അതേ രാജ്യത്ത് പോയി പന്ത് തട്ടുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഇറാന്റെ ഉന്നത അധികാരികൾ.
ഇറാന്റെ പിന്മാറ്റത്തെക്കുറിച്ച് ഫിഫ (FIFA) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു രാജ്യം പിന്മാറുകയാണെങ്കിൽ പകരം ഏത് ടീമിനെ ഉൾപ്പെടുത്തുമെന്നതിലും വ്യക്തതയില്ല. കായികരംഗത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവിലെ യുദ്ധസാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Story Summary: Iran is reportedly considering a withdrawal from the FIFA World Cup 2026 due to ongoing military strikes by the US and Israel. All domestic football leagues in Iran have been suspended. Iran was scheduled to play New Zealand, Belgium, and Egypt in the US cities of Los Angeles and Seattle this June. The political tension and security concerns in the host nation, USA, are cited as primary reasons for this potential move.

