ദുബായ്: ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും, ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎഇ. റീം അൽ ഹാഷിമിയാണ് മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് നടന്ന വൻതോതിലുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.(We will no longer stand idly by, UAE issues strong warning to Iran)
മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് യുഎഇ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണ് എന്നാണ് അവർ വ്യക്തമാക്കിയത്. സാഹചര്യം വഷളാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ആക്രമണങ്ങൾ തുടർന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി സമാധാനമാണോ സംഘർഷമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു. യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച രാത്രി മാത്രം ഇറാൻ തൊടുത്തുവിട്ടത് 137 ബാലിസ്റ്റിക് മിസൈലുകൾ ആണ്. 209 ഡ്രോണുകളും വർഷിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ.

