Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeIran Israel Conflictഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്നു: ഒമാനിലും ഡ്രോണുകൾ പതിച്ചു; നിരവധി...

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്നു: ഒമാനിലും ഡ്രോണുകൾ പതിച്ചു; നിരവധി പേർക്ക് പരിക്കേറ്റു, ഇന്ധന ടാങ്കറിൽ തീപിടിച്ചു, ഒരൊറ്റ US കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ, ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് UAE | Iran’s attacks

മസ്കറ്റ്: ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.(Iran’s attacks in the Gulf region intensify, Drones also hit Oman)

ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്താണ് ഇവ വീണത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേറ്റു. കൂടാതെ, ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെയും 5 ഇറാൻ പൗരന്മാരെയും ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം രക്ഷപ്പെടുത്തി. ഇതിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദുബായിൽ രണ്ട് സ്വദേശികളുടെ വീടുകൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ഇവിടെ രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജബൽ അലി തുറമുഖത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തമുണ്ടായി. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായാണ് വിവരം. ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് നാളെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു.

പേർഷ്യൻ ഗൾഫിലേക്ക് ഒരു അമേരിക്കൻ യുദ്ധക്കപ്പലിനെയോ അനുബന്ധ കപ്പലുകളെയോ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. മുൻ ഐആർജിസി കമാൻഡർ മൊഹ്‌സൻ റെസായിയാണ് യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീത് നൽകിയത്. സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് റെസായിയുടെ ഈ നിർണ്ണായക പ്രസ്താവന.

സംഘർഷം രൂക്ഷമാകുന്നതിന് മുന്നോടിയായി തന്നെ അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിൽ കപ്പൽപ്പടയെ വിന്യസിച്ചിരുന്നു. ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ടോമഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെയും, വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയരുന്നതിന്റെയും ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ പുറത്തുവിട്ടിരുന്നു. ശനിയാഴ്ച നടന്ന ആക്രമണസമയത്ത് ചില യുഎസ് കപ്പലുകൾ പേർഷ്യൻ ഗൾഫിലും മറ്റുള്ളവ അറബിക്കടലിലുമായിരുന്നു. എന്നാൽ നിലവിൽ ഇവയുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നീക്കങ്ങൾ. യുഎസ് കപ്പലുകളെ നേരിടാൻ മിസൈലുകളും ഡ്രോണുകളും സജ്ജമാക്കാൻ ഐആർജിസി നാവികസേനയ്ക്ക് ഇറാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനം കൂടി നിരോധിക്കുന്നത് ആഗോള എണ്ണ വിതരണത്തെ താറുമാറാക്കിയേക്കും.

ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും, ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎഇ. റീം അൽ ഹാഷിമിയാണ് മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് നടന്ന വൻതോതിലുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് യുഎഇ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണ് എന്നാണ് അവർ വ്യക്തമാക്കിയത്.  സാഹചര്യം വഷളാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ആക്രമണങ്ങൾ തുടർന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി സമാധാനമാണോ സംഘർഷമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു. യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച രാത്രി മാത്രം ഇറാൻ തൊടുത്തുവിട്ടത് 137 ബാലിസ്റ്റിക് മിസൈലുകൾ ആണ്. 209 ഡ്രോണുകളും വർഷിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala