ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ തിരിച്ചടി ശക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വിവിധ സൈനിക താവളങ്ങളടക്കം 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഇറാഖിലെ എർബിലിലുള്ള യുഎസ് സൈനിക താവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി.(West Asian conflict and attacks on Gulf countries, Hundreds of Indians, including Malayalis, stranded in Dubai)
ആക്രമണം ജനവാസ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ഗൾഫ് മേഖല കടുത്ത ആശങ്കയിലാണ്. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ കഴിഞ്ഞ രാത്രി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ പൂർണ്ണമായും അടച്ചതോടെ മേഖലയിലെ ഗതാഗതം നിശ്ചലമായി. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ഇന്ത്യക്കാർ നിലവിൽ ഗൾഫ് രാജ്യങ്ങളിൽ മടങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 എംബിഎ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി. ഇവർ സുരക്ഷിതരാണെന്നും ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ബെല്ലാരി എംഎൽഎ നാര ഭാരത് റെഡ്ഡി ഉൾപ്പെടെ 200-ഓളം കന്നഡികർ ദുബായിൽ കുടുങ്ങിയിട്ടുണ്ട്. കർണാടക സർക്കാർ ഇവർക്കായി ഹെൽപ്പ് ലൈൻ തുറന്നു.
ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് ടെഹ്‌റാനിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി നടന്നു. ഇന്ത്യയിൽ കശ്മീരിലും ഖമേനിയുടെ ചിത്രം ഏന്തി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പശ്ചിമേഷ്യയിൽ സമാധാനം കൈവരുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. നിലവിൽ ഇസ്രായേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഓരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുകയാണ്.

