ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ വ്യോമമേഖല അതീവ അപകടാവസ്ഥയിൽ. യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കിയേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു.(West Asia becomes Battlefield, 444 flight services to be cancelled today)
സംഘർഷം കണക്കിലെടുത്ത് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ നിന്ന് തിരിച്ചിറക്കി.
പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. സിറിയൻ, യെമൻ വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇതോടെ പി.വി. സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിലേക്ക് പോകുകയായിരുന്ന സിന്ധു ദുബായിലാണുള്ളത്. ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധസാഹചര്യം മാറാതെ സർവീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രാജ്യാന്തര വിമാനക്കമ്പനികൾ.

