ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഇറാനിലെ മറ്റ് സുപ്രധാന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന.(Iran’s Supreme Leader Ayatollah Ali Khamenei has been killed, country confirms)
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാൾക്ക് അന്ത്യമായെന്നും, ഇത് ഇറാനിലെ ജനങ്ങൾക്കും ഖമേനിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാർക്കും ലഭിച്ച നീതിയാണെന്നും ട്രംപ് കുറിച്ചു.
ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നത് വരെ ശക്തമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും, 7 ദിവസം അവധിയും പ്രഖ്യാപിച്ചു.
ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയം ആയിരുന്നു ലക്ഷ്യം.ശനിയാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ ഏകദേശം 30-ഓളം ബോംബുകൾ പ്രയോഗിച്ചു. ഖമേനി ഭൂഗർഭ ബങ്കറിലായിരുന്നുവെങ്കിലും ആക്രമണത്തിന്റെ തീവ്രതയിൽ അദ്ദേഹം അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുച്ചയം തകർന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഖമേനി കൊല്ലപ്പെട്ടെന്ന വാർത്തകൾ ആദ്യം ഇറാൻ തള്ളിയിരുന്നു. പരമോന്നത നേതാവും പ്രസിഡന്റും സുരക്ഷിതരാണെന്നും, പ്രചരിക്കുന്നത് ശത്രുക്കളുടെ മനഃശാസ്ത്ര യുദ്ധമാണെന്നുമാണ് ഖമേനിയുടെ ഓഫീസിലെ പബ്ലിക് റിലേഷൻസ് വിഭാഗം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാൻ മരണം സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്. ഇസ്രയേലിന് പുറമെ ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ നിഴലിലായിരിക്കുകയാണ്. 1989-ൽ റുഹുള്ള ഖമേനിയുടെ മരണശേഷം അധികാരമേറ്റ അലി ഖമേനി കഴിഞ്ഞ 36 വർഷമായി ഇറാന്റെ അവസാന വാക്കായിരുന്നു.

