തിരുവനന്തപുരം: സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു (Vellanad Sasi Case). വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. ഇന്ന് രാവിലെ വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ മുള്ളൻപന്നി കയറിയതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വീട്ടിൽ മുള്ളൻപന്നി കയറിയ വിവരമറിഞ്ഞ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) സ്ഥലത്തെത്തുന്നതിന് മുൻപേ വെള്ളനാട് ശശി അവിടെയെത്തി. വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് കൈയിലിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുള്ളൻപന്നിയുടെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം , താൻ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും അത് ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വെള്ളനാട് ശശിയുടെ മറുപടി. എന്നാൽ പരുത്തിപ്പള്ളി വനംവകുപ്പ് ആർ.ആർ.ടി ഉദ്യോഗസ്ഥർ ചത്ത മുള്ളൻപന്നിയെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.
വെള്ളനാട് ശശിക്കെതിരെ നിലവിൽ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്: ദിവസങ്ങൾക്ക് മുൻപ് വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദു, ശശിയുമായുള്ള തർക്കത്തെത്തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള തർക്കം കാരണം പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്ന് അംഗങ്ങൾ പരാതിപ്പെടുന്നു.
മുണ്ടേല സഹകരണ ബാങ്ക് പ്രസിഡന്റ്, വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും ശശിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്രയധികം പരാതികൾ ഉണ്ടായിട്ടും പോലീസ് നടപടിയോ പാർട്ടി തലത്തിലുള്ള അച്ചടക്ക നടപടിയോ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.
Story Summary: Forest Department registered a non-bailable case against Vellanad Panchayat President Vellanad Sasi for killing an Indian Crested Porcupine, a protected species. Sasi allegedly beat the animal to death with an iron rod despite the Forest Dept being alerted. Sasi is already under fire for a series of controversies, including a suicide threat by the Panchayat Secretary and alleged links to previous local suicide cases.

