കൊച്ചി: വിവാദ സിനിമയായ ‘കേരള സ്റ്റോറി 2’ വിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. ചിത്രം താൻ ഉറപ്പായും കാണുമെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചു(The Kerala Story 2 News). സിനിമ എത്രപേർ കണ്ടു എന്നതിലല്ല, അതിൽ ഉന്നയിക്കുന്ന വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാകുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
“സിനിമയിൽ പ്രതിപാദിക്കുന്നതു പോലുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ പോലും ആശങ്കയുണ്ടാക്കുന്നു. സിനിമ ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവകരമാണ്.” ചിത്രത്തിനെതിരെ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിലും കൊച്ചിയിലും തിയേറ്ററുകളിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിനിമ വിദ്വേഷം പടർത്തുന്ന പ്രൊപ്പഗണ്ടയാണെന്ന് ആരോപിച്ചു.
അതേസമയം , പ്രദർശനാനുമതി ലഭിച്ചിട്ടും പല പ്രമുഖ നഗരങ്ങളിലും സിനിമയ്ക്ക് കാണികളില്ലാത്ത അവസ്ഥയാണ്. കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വന്നു. കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണമാണിതെന്ന വ്യാപകമായ വിമർശനം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയതാകാം ഈ തണുപ്പൻ പ്രതികരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
ആദ്യ ഭാഗത്തിന് നേരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും, രണ്ടാം ഭാഗത്തിന് ബോക്സ് ഓഫീസിൽ തീർത്തും നിരാശാജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വിദ്വേഷം പടർത്തുന്ന ഉള്ളടക്കമുണ്ടെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ചേരിതിരിവും വർധിക്കുകയാണ്.
Story Summary: BJP leader Kummanam Rajasekharan supported ‘The Kerala Story 2,’ stating he would definitely watch it as it addresses real concerns. Meanwhile, DYFI staged protests across Kerala, labeling the film as propaganda. Despite the political buzz, the movie saw a poor turnout in theaters, leading to several show cancellations due to lack of audience.

