ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ശാരീരിക ഉപദ്രവം ആരോപിച്ച് മുൻ സഹായി ശെൽവം (Actor Vijay Allegations). വിജയ്‌ക്കൊപ്പം പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന തന്നെ താരം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശെൽവം വെളിപ്പെടുത്തിയത്. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ നിർമ്മാണ കമ്പനിയിൽ നിന്നാണ് ശെൽവം വിജയ്‌യുടെ സഹായിയായി എത്തുന്നത്.
ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണത്തിൽ മുടിയുണ്ടെന്ന് ആരോപിച്ച് വിജയ് തന്നെ അടിച്ചുവെന്നാണ് ശെൽവം പറയുന്നത്. അടിയേറ്റ് സോഫയിലേക്ക് വീണ തന്റെ നെഞ്ചത്ത് വിജയ് ആഞ്ഞു ചവിട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരാളോട് ഫോണിൽ സംസാരിച്ച് പ്രകോപിതനായി വന്ന വിജയ് തന്റെ ദേഷ്യം തീർക്കാൻ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും ശെൽവം പറയുന്നു.
മർദ്ദനത്തിന് പിന്നാലെ അകാരണമായി തന്നെ ജോലിയിൽ നിന്ന് പുറത്താക്കി. തന്നെ പുറത്താക്കിയതിന്റെ കാരണം ചോദിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയ് കാണാൻ അനുവാദം നൽകിയില്ല.വിജയ്‌യുടെ കൂടെ ജോലി ചെയ്തിരുന്നപ്പോൾ മോഷണം നടത്തിയെന്ന് പുറത്ത് പ്രചരിപ്പിക്കുന്നതിനാൽ മറ്റാരും തനിക്ക് ജോലി നൽകുന്നില്ലെന്നും, ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ താരം തിരിഞ്ഞുനോക്കിയില്ലെന്നും ശെൽവം പരിതപിച്ചു.
വിജയ് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ആരോപണങ്ങളോട് വിജയ്‌യോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary: Selvam, a former personal assistant of actor and TVK leader Vijay, has raised serious allegations of physical assault against the star. Selvam claimed that Vijay slapped him and kicked him in the chest following a minor disagreement over food. He also alleged that he was unfairly terminated and faced character assassination, which hindered his job prospects elsewhere.

