ബെംഗളൂരു: തുമകുരു ജില്ലയിൽ 58-കാരിയായ ജയലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി അനസൂയ, മകൻ ചന്ദ്രശേഖർ എന്നിവരെ പോലീസ് പിടികൂടി. ഫെബ്രുവരി 19-ന് നടന്ന മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു.(Fear losing financial aid, Sister and son Murders woman)
ഭർത്താവിന്റെ മരണശേഷം ശ്രീനിവാസ് എന്നയാളുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു ജയലക്ഷ്മി. തന്റെ സ്വത്തുകളെല്ലാം ശ്രീനിവാസിന് നൽകുമോ എന്നും തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലയ്ക്കുമോ എന്നും പ്രതികൾ ഭയപ്പെട്ടിരുന്നു.
ജയലക്ഷ്മിയുടെ വീട്ടിൽ താമസമാക്കിയ അനസൂയയും മകനും ശ്രീനിവാസുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് ജയലക്ഷ്മിയും ശ്രീനിവാസും പുതിയ വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജയലക്ഷ്മിയുടേത് സ്വാഭാവിക മരണമല്ലെന്ന് കാട്ടി പങ്കാളി ശ്രീനിവാസാണ് പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ജയലക്ഷ്മി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. സ്വന്തം മകനെപ്പോലെ ജയലക്ഷ്മി വളർത്തിയ ചന്ദ്രശേഖർ തന്നെ കൊലപാതകത്തിൽ പങ്കാളിയായെന്നത് ഞെട്ടിക്കുന്ന വിവരമാണ്.

