പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ട പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗിന് നൽകാനും, പകരം ലീഗ് മത്സരിച്ചിരുന്ന സംവരണ മണ്ഡലമായ കോങ്ങാട് കോൺഗ്രസ് ഏറ്റെടുക്കാനുമാണ് പ്രാഥമിക ധാരണ.(Muslim League and Congress agree to swap seats in Palakkad)
തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നേടിയ മികച്ച വിജയമാണ് പട്ടാമ്പി സീറ്റിനായുള്ള ലീഗിന്റെ അവകാശവാദത്തിന് കരുത്തേകിയത്. എം.എ. സമദിന്റെ പേരിനാണ് ഇവിടെ മുൻഗണന. ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, അബ്ദുൽ റഷീദ് എന്നിവരും പട്ടികയിലുണ്ട്.
പട്ടാമ്പി വിട്ടുനൽകുന്നതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ചില എതിർപ്പുകൾ ഉയർന്നിട്ടുണ്ടെങ്കിലും വിജയസാധ്യത മുൻനിർത്തി ഹൈക്കമാൻഡ് നിർദ്ദേശാനുസരണം സീറ്റ് വെച്ചുമാറാൻ ധാരണയാകുകയായിരുന്നു. ലീഗിൽ നിന്ന് ഏറ്റെടുക്കുന്ന കോങ്ങാട് മണ്ഡലത്തിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം. കെ.പി.സി.സി ജനറൽ സെക്രട്ടറി തുളസി ടീച്ചർ, മുൻ എം.പി രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗൺസിലർ വിപിൻ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുന്നതോടെ 27-ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.



