തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ സമയം പുലർച്ചെ വരെ ഏകീകരിച്ച നടപടിയിൽ പിണറായി സർക്കാരിനെതിരെയും യുഡിഎഫിനെതിരെയും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar BJP Kerala). തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാൻ ജനങ്ങളെ ലഹരിക്ക് വിട്ടുകൊടുക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബാർ സമയമാറ്റം പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന് എക്സൈസ് മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപക്ഷികളാണെന്ന് ഇത് തെളിയിക്കുന്നു. “തുറക്കുന്നത് ബാറുകളല്ല, സ്കൂളുകളാണ്” എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരാണിത്. പത്ത് വർഷത്തിനിപ്പുറം കേരളത്തിലെ ബാറുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തന സമയം വർദ്ധിപ്പിച്ചതിലൂടെ മാസം 60 മണിക്കൂർ അധികം മദ്യവിൽപ്പന നടത്താനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇത് ഏകദേശം അഞ്ച് പ്രവൃത്തി ദിനങ്ങൾക്ക് തുല്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബാർ ഉടമകളിൽ നിന്ന് വൻതോതിൽ പണം സമാഹരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ ക്ഷേമത്തേക്കാൾ പാർട്ടിയുടെ ഖജനാവ് നിറയ്ക്കുന്നതിനാണ് ഇരുമുന്നണികളും മുൻഗണന നൽകുന്നതെന്നും ഈ ലഹരി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.



