തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ (Nedumangad District Hospital). പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിച്ചു.
പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അഡ്മിറ്റാവുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെടുത്ത കുഞ്ഞ് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു.
അതേസമയം , കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതാണ് മരണകാരണമെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദർ ബന്ധുക്കളെ അറിയിച്ചത്. ഡോക്ടറുടെ വിശദീകരണത്തിൽ തൃപ്തരാകാത്ത ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ആർഡിഒ ജയകുമാർ, ആശുപത്രി സൂപ്രണ്ട് എന്നിവരെ സ്ഥലത്ത് തടഞ്ഞുവെച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ ആർഡിഒ ഉറപ്പുനൽകി. ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.



