കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റംസാൻ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാർ അറിയിച്ചു (Ramadan 2026 Kerala). ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കിയ ശേഷമായിരിക്കും വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവർ സംയുക്തമായാണ് വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവിയും വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ബുധനാഴ്ച രാത്രി മുതൽ പള്ളികളിൽ തറാവീഹ് നമസ്കാരം ആരംഭിക്കും. വ്യാഴാഴ്ച പുലർച്ചെ വിശ്വാസികൾ ആദ്യ നോമ്പ് നോൽക്കും.
ത്യാഗത്തിന്റെയും ആത്മവിശുദ്ധിയുടെയും മാസമായ റംസാനെ സ്വീകരിക്കാൻ സംസ്ഥാനത്തെ പള്ളികളും മഹല്ലുകളും ഒരുങ്ങിക്കഴിഞ്ഞു.



