കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എ.പി. വിഭാഗം നേതാക്കൾ രംഗത്തെത്തി.(AP faction clarifies Kanthapuram’s remarks after meeting PM Modi)
ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ഒരു വ്യവസ്ഥാപിത ഭരണത്തിൽ, സുരക്ഷിതമായ ഭരണഘടനയ്ക്ക് കീഴിൽ പൂർണ്ണ ജനാധിപത്യത്തോടെ ജീവിക്കുന്നു എന്ന നിലയിൽ സുരക്ഷിതരാണല്ലോ. ഞങ്ങളെന്നും പറയുന്നതാണത്, എന്ന് എ.പി. വിഭാഗം നേതാവ് പ്രതികരിച്ചു.
അഭിമുഖത്തിലാണ് കാന്തപുരം പ്രസ്താവന നടത്തിയത്. ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണ്. അവർക്ക് ഇവിടെ പ്രതിസന്ധികൾ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിപ്പിടുകയും ചെയ്തു. കാന്തപുരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.



