ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിന് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീജിയണൽ കൗൺസിലിന്റെ ആറാമത് യോഗത്തിൽ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, അന്തസ്സ്, അവസരങ്ങൾ എന്നിവ വ്യാപിപ്പിച്ചുകൊണ്ട്, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ, ഉന്നതതലങ്ങളിലേക്ക് എത്തിക്കാൻ, സർക്കാർ അടിത്തറ പാകിക്കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നിവയിൽ നടത്തിയ സുസ്ഥിരമായ നിക്ഷേപങ്ങളിലൂടെ, നൈപുണ്യവും ആത്മവിശ്വാസവും അന്തസ്സുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഏഴായിരത്തി അഞ്ഞൂറിലധികം സ്റ്റാർട്ടപ്പുകൾ കേരളത്തിൽ ആരംഭിച്ചു. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കി തുടങ്ങി. ഈ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ, 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളം സ്വന്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, 3,500 ഏക്കറിലധികം വരുന്ന വ്യവസായ പാർക്കുകൾ വികസിപ്പിച്ചു. അവയുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിൽ ഇന്ത്യൻ വിഹിതത്തിന്റെ 42 ശതമാനവും കൈകാര്യം ചെയ്യുന്ന മുൻനിര ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തെക്കുറിച്ചുള്ള ‘സിഐഐ ഹാൻഡ്‌ബുക്ക്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോകനിലവാരത്തിലുള്ള മനുഷ്യവികസന സൂചികകൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിൽശക്തി, സുസ്ഥിരതയോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നതാണ് ഈ ഹാൻഡ്ബുക്ക്. ഇതേടൊപ്പം, ഐടി അധിഷ്ഠിത സേവനങ്ങൾ, ബയോടെക്‌നോളജി, വെൽനസ് ആൻഡ് റെസ്പോൺസിബിൾ ടൂറിസം, പുനരുപയോഗ ഊർജ്ജം, മൂല്യവർധിത പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളെയും ഈ ഹാൻഡ്‌ബുക്ക് അടയാളപ്പെടുത്തുന്നു.
പ്രതിരോധ ഇടനാഴിയിലും, അപൂർവ്വ മൂലകങ്ങളുടെ ഖനനവുമായി ബന്ധപ്പെട്ടുമുള്ള വിശാലമായ അവസരങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ് വിശദീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സാധ്യതകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ശുചിത്വമുള്ള നഗരങ്ങളും, വായുഗുണ നിലവാരവും, കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്, മാറ്റുകൂട്ടുന്നതായും വ്യക്തമാക്കി. ഡിപിഐഐടി-യുടെ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ 2024 റാങ്കിംഗിൽ, കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഡോ. എ. ജയതിലക് ഊന്നിപ്പറഞ്ഞു.
നൈപുണ്യവും അറിവും അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കേരളത്തിന്റെ വികസന മാതൃകയുടെ കരുത്താണെന്ന്, സിഐഐ സതേൺ റീജിയൺ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിന്റെ വിജയം എടുത്തുപറഞ്ഞ സിഐഐ സതേൺ റീജിയൺ ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, കേരളത്തിന്റെ സുസ്ഥിര വികസന കാഴ്ചപ്പാടിനെ പ്രശംസിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച നേട്ടം കൈവരിച്ചത് വ്യവസായ വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് സിഐഐ കേരള ചെയർമാൻ വി.കെ.സി റസാഖ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തെ വേഗത്തിലാക്കാനും, സർക്കാരും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായികൾ പങ്കെടുത്ത യോഗം വഴിയൊരുക്കി.



