കൊച്ചി: തനിക്ക് കുറേക്കാലമായി ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് തിരികെ ലഭിച്ചു തുടങ്ങിയെന്നും വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി (Mammootty). കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുന്നതുമാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപ് താൻ ഒരാൾക്ക് നൽകിയ ശ്രവണസഹായി അയാൾ ഉപയോഗിക്കാൻ വിസമ്മതിച്ച സംഭവം മമ്മൂട്ടി പങ്കുവെച്ചു. ശബ്ദം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാൾക്ക് പെട്ടെന്ന് ശബ്ദങ്ങൾ കേൾക്കുമ്പോൾ അത് ഭീകരമായ അനുഭവമായി തോന്നാമെന്നും അതുകൊണ്ടാണ് അയാൾ അത് ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. “മണമില്ലെങ്കിലും നമ്മൾ ശ്വാസം വലിക്കും. എനിക്ക് കുറേക്കാലമായി ഗന്ധം തിരിച്ചറിയാൻ കഴിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്,” മമ്മൂട്ടി തന്റെ ആരോഗ്യപരമായ പരിമിതി തുറന്നുപറഞ്ഞു.
അതേസമയം, ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘പേട്രിയറ്റ്’ (Patriot) എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ചിത്രത്തിൽ നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിൽ എത്തും.
Summary: Malayalam superstar Mammootty revealed that he had lost his sense of smell for a significant period but has recently started regaining it.



