സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മഴയെത്തുടർന്ന് കളി തടസ്സപ്പെട്ടതോടെ ഡിഎൽഎസ് നിയമപ്രകാരം 21 റൺസിനാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത് (India vs Australia Women’s T20). ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു. 18 ഓവറിൽ 133 റൺസിന് അവർ ഓൾഔട്ടായി. 30 റൺസെടുത്ത ജോർജിയ വെയർഹാമും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡും മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്.
നാല് വിക്കറ്റെടുത്ത അരുന്ധതി റെഡ്ഢിയാണ് ഓസീസ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. രേണുക സിംഗ്, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
134 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന ശക്തമായ നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. ഷഫാലി വർമ്മ 11 പന്തിൽ 21 റൺസെടുത്ത് പുറത്തായി. സ്മൃതി മന്ദാന (16*), ജെമീമ റോഡ്രിഗസ് (9*) എന്നിവർ ക്രീസിലുണ്ടായിരുന്നു.
മഴ ശമിക്കാത്തതിനെത്തുടർന്ന് മത്സരം ഉപേക്ഷിച്ചപ്പോൾ ആ സമയത്തെ സ്കോർ നിലയനുസരിച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.



