കോട്ടയം: ശബരിമല യുവതീ പ്രവേശനക്കേസിൽ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാര സംരക്ഷണത്തിനായി പഴയ വാശിയോടെ തന്നെ എൻഎസ്എസ് കോടതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Hope the government will correct the affidavit, says G Sukumaran Nair on Sabarimala women entry controversy)
ആചാരങ്ങൾ സംരക്ഷിക്കണമെന്നാണ് എൻഎസ്എസിന്റെ നിലപാട്. വിശ്വാസികളുടെ എണ്ണം ബോധ്യപ്പെട്ടതുകൊണ്ടാകാം സർക്കാർ ഇപ്പോൾ ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്നത്. മുൻപ് നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ നിയമനടപടി സ്വീകരിക്കട്ടെ. ഇക്കാര്യത്തിൽ എൻഎസ്എസ് സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ഒന്നും ചെയ്തില്ലെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുന്ന ഘട്ടമാണിപ്പോൾ. സമുദായ സംഘടനകളുടെ വാദം എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി എൻഎസ്എസ് പൂർണ്ണ സജ്ജമാണ്. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കണം. എല്ലാ കാര്യത്തിലും സുതാര്യത വേണം. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടട്ടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂര നിലപാട്’ തന്നെ തുടരും. വിശ്വാസികൾക്ക് ഇഷ്ടമുള്ള പാർട്ടികൾക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.



