ധാക്ക: ബംഗ്ലാദേശിൽ നടന്ന 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി നയിക്കുന്ന സഖ്യം അധികാരം പിടിച്ചെടുത്തപ്പോൾ, ശ്രദ്ധാകേന്ദ്രമായി ബംഗ്ലാദേശ് ജാതീയ പാർട്ടി (BJP). ഇന്ത്യയിലെ ഭരണകക്ഷിയുമായി പേരിൽ സാമ്യമുള്ള ബംഗ്ലാദേശിലെ ബിജെപി, ഭോല-1 മണ്ഡലത്തിലാണ് വിജയിച്ചത്. പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ബിജെപിക്കായി ഈ ഏക സീറ്റ് സ്വന്തമാക്കിയത്.(BJP wins in Bangladesh elections, Andaleeve Rahman with a single seat)
ഭോല-1 മണ്ഡലത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 1,05,543 വോട്ടുകൾ നേടിയാണ് പാർഥോ വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ ജമാഅത്തെ ഇസ്ലാമി സ്ഥാനാർത്ഥി മുഹമ്മദ് നസ്റുൽ ഇസ്ലാമിനെ അദ്ദേഹം പരാജയപ്പെടുത്തി. ഭോല-ബാരിഷാൽ പാലം നിർമ്മാണം, മെഡിക്കൽ കോളേജ് സ്ഥാപിക്കൽ, വീടുകളിൽ പാചകവാതക കണക്ഷൻ തുടങ്ങിയ വികസന പദ്ധതികളാണ് പാർഥോയുടെ വിജയത്തിന് കരുത്തായത്.
പ്രമുഖ അഭിഭാഷകനും ധാക്കയിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ലോ പ്രിൻസിപ്പലുമാണ് പാർഥോ. മുൻ മന്ത്രി നസിയൂർ റഹ്മാൻ മഞ്ജുവിന്റെ മകനായ അദ്ദേഹം 2008 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 297 സീറ്റുകളിലെ ഫലം അനുസരിച്ച് ബിഎൻപിയും സഖ്യകക്ഷികളും ചേർന്ന് 212 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു.



