പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ശാസ്ത്രീയ പരിശോധന ആരംഭിച്ചു (Sabarimala SIT Inspection). ഇന്നും നാളെയുമായി നടക്കുന്ന പരിശോധനയിൽ, ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സംഘം സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് നട തുറന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ശ്രീകോവിലിന് സമീപമെത്തി തെളിവെടുപ്പ് നടത്തിയത്.
ജീവനക്കാരുടെ പണമിടപാടിൽ അന്വേഷണം
സന്നിധാനത്തെ ജീവനക്കാരുടെ സംശയകരമായ പണമിടപാടുകളെക്കുറിച്ച് ദേവസ്വം വിജിലന്‍സിനോട് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോസ്റ്റ് ഓഫീസ് വഴി മാത്രം 14 ലക്ഷത്തിലധികം രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി. മണ്ഡലകാലത്ത് സന്നിധാനത്തുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണം. ഇവരുടെ പണമിടപാടുകളുടെ ഉറവിടം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് ദേവസ്വം വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് മാസത്തിനിടെ ശബരിമലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ അന്വേഷണമാണിത്. സ്വര്‍ണക്കൊള്ളക്കേസിന് പുറമെ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷണ പരിധിയില്‍ വരുന്നത് ദേവസ്വം ബോര്‍ഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



