മോസ്കോ: റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ ബന്ധം തകർക്കാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെ സെർജി ലാവ്റോവ് രംഗത്തെത്തി. കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ തടഞ്ഞ്, പകരം അമേരിക്കയുടെ വിലകൂടിയ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Russia says US is putting pressure on countries including India)
താരിഫുകളും ഉപരോധങ്ങളും ആയുധമാക്കി മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താനാണ് ‘ടീം ട്രംപ്’ ശ്രമിക്കുന്നത്. ഇന്ത്യയെപ്പോലുള്ള തന്ത്രപ്രധാന പങ്കാളികളെ അവരുടെ പരമാധികാര തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നു.
റഷ്യൻ ഇന്ധനം മുടക്കുന്നതിന് പിന്നിൽ യുക്രൈൻ വിഷയം മാത്രമല്ല, മറിച്ച് അമേരിക്കൻ ഇന്ധനത്തിന് വിപണി കണ്ടെത്തുക എന്ന വലിയ സാമ്പത്തിക ലക്ഷ്യം കൂടിയുണ്ട്. സമുദ്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അലാസ്കയിൽ വച്ച് വ്ളാഡിമിർ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ഒരു ധാരണയിൽ എത്തിയിരുന്നു. എന്നാൽ റഷ്യ കരാറിന് തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



