ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖവും ‘ആപ്പിൾ ഡെയ്‌ലി’ പത്രത്തിന്റെ സ്ഥാപകനുമായ ജിമ്മി ലായിക്ക് (78) ദേശീയ സുരക്ഷാ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിച്ചു (Jimmy Lai sentenced). വിദേശ ശക്തികളുമായി ചേർന്ന് രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. ജിമ്മി ലായിക്കൊപ്പം കൂട്ടുപ്രതികളായവർക്ക് മൂന്ന് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തി, രാജ്യദ്രോഹപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങളാണ് ജിമ്മി ലായിക്കെതിരെ ചുമത്തിയിരുന്നത്. സർക്കാർ നിയോഗിച്ച മൂന്ന് ജഡ്ജിമാരുടെ പാനലാണ് ലായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചൈനീസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ ഏറ്റവും വലിയ ഇരയാണ് ലായി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ ഹോങ്കോങ് നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന ‘ആപ്പിൾ ഡെയ്‌ലി’ പത്രം 2021-ൽ സർക്കാർ സമ്മർദ്ദത്തെത്തുടർന്ന് പൂട്ടേണ്ടി വന്നിരുന്നു. ഈ വിധി ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കനത്ത പ്രഹരമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു. പ്രായമായ ലായിക്ക് 20 വർഷത്തെ ശിക്ഷ നൽകിയത് ആജീവനാന്ത തടവിന് തുല്യമാണെന്നും വിലയിരുത്തപ്പെടുന്നു.



