ന്യൂഡൽഹി: വി.ഡി. സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വീണ്ടും രംഗത്തെത്തി. ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സവർക്കർക്ക് പുരസ്കാരം നൽകുന്നത് ഭാരതരത്‌നയുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohan Bhagwat wants Bharat Ratna to be given to Savarkar, Congress opposes)
ഭാരതരത്‌ന ലഭിച്ചാലും ഇല്ലെങ്കിലും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സവർക്കർക്ക് സ്ഥാനമുണ്ട്. പുരസ്കാരം നൽകുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും എങ്കിലും കമ്മിറ്റിയിലുള്ളവരോട് ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
മോഹൻ ഭാഗവതിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ശക്തമായ വിയോജിപ്പുമായി കോൺഗ്രസ് രംഗത്തെത്തി. സവർക്കർക്ക് എന്ത് നേട്ടമാണ് രാജ്യത്തിന് വേണ്ടി ചെയ്യാനുള്ളതെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ചോദിച്ചു. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് കാരണമായ ദ്വിരാഷ്ട്ര സിദ്ധാന്തം കൊണ്ടുവന്ന വ്യക്തിയാണ് സവർക്കറെന്നും അദ്ദേഹം ആരോപിച്ചു.



