തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ (Kerala Secretariat Tea Bill). കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ തുകയായ 6,05,434 രൂപ അനുവദിച്ചുകൊണ്ട് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കി.
ശരാശരി കണക്കാക്കിയാൽ മാസം രണ്ട് ലക്ഷം രൂപയാണ് ചായയ്ക്കും ലഘുഭക്ഷണത്തിനുമായി ചെലവാകുന്നത്. മാസത്തിലെ പ്രവൃത്തിദിനങ്ങൾ മാത്രം കണക്കിലെടുത്താൽ, ഒരു ദിവസം ശരാശരി 10,000 രൂപ ചായയ്ക്കും കടിക്കും മാത്രമായി സെക്രട്ടേറിയറ്റിലെ ഉന്നതതല ഓഫീസുകളിൽ ചെലവാകുന്നുണ്ട്.
ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിൽ നിന്നുള്ള കുടിശ്ശിക ബില്ലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തുക ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പുറത്തുവന്ന ഈ കണക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മീറ്റിംഗുകൾക്കും സന്ദർശകർക്കുമായി നൽകുന്ന ചായയുടെയും ലഘുഭക്ഷണത്തിന്റെയും തുകയാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.



