കാസർകോട്: മുസ്ലിം സമുദായത്തിന്റെ വലിയ ആഘോഷങ്ങളായ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം അനുവദിക്കണമെന്ന് സർക്കാരിനോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (Eid Holiday Demand Kerala). സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് നടന്ന സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയത്.
കുടുംബബന്ധങ്ങൾ പുതുക്കാനും മതപരമായ കർമ്മങ്ങൾക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി അപര്യാപ്തമാണ്. ഗൾഫ് രാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾ കൂടി ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണം.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണം. ജുമുഅ സമയത്ത് ക്ലാസുകളും പരീക്ഷകളും നടത്തുന്നത് വിശ്വാസികളായ വിദ്യാർഥികളോടും അധ്യാപകരോടുമുള്ള അനീതിയാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി.
മദ്റസാ സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ച് ഉടൻ ഉത്തരവിറക്കണം.
ആദർശപരമായ വിഷയങ്ങളിൽ വഹാബി പ്രസ്ഥാനങ്ങൾക്കും തബ്ലീഗ് ജമാഅത്തിനുമെതിരെ പ്രമേയത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചു. ജിന്ന്, സിഹ്ർ (മാന്ത്രികവിദ്യ) തുടങ്ങിയ വിഷയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി വിശ്വാസികളെ വഴിതെറ്റിക്കുന്ന നവീനവാദികളെ തിരിച്ചറിയണം. അഹ്ലുസ്സുന്നയുടെ പാതയിൽ ഉറച്ചുനിൽക്കണമെന്നും ഭക്തിയുടെ വേഷം കെട്ടി എത്തുന്നവരെ കരുതിയിരിക്കണമെന്നും അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.



