ചെന്നൈ: അഡയാർ മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു (Bird Flu Chennai). ചത്ത പക്ഷികളുടെ സാമ്പിളുകളിൽ മാരകമായ H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് കർശന നിർദ്ദേശങ്ങൾ നൽകി. മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും രോഗം പടരാതിരിക്കാൻ “വൺ ഹെൽത്ത്” (One Health) പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾക്ക് നിർദ്ദേശം ലഭിച്ചു.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ നേരിട്ട് സ്പർശിക്കരുത്. അറിയാതെ സ്പർശിച്ചാൽ ഉടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് ചത്ത പക്ഷികളെ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. തെരുവ് നായകളോ മറ്റ് വന്യജീവികളോ ഇവ ഭക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. ഫാം ജീവനക്കാർ കൃത്യമായ അണുനശീകരണത്തിന് ശേഷം മാത്രമേ അകത്ത് പ്രവേശിക്കാവൂ. പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലോ മൃഗസംരക്ഷണ വകുപ്പിനെയോ വിവരമറിയിക്കണം.
മാംസം കൈകാര്യം ചെയ്യുന്നവർ ഗ്ലൗസും മാസ്ക്കും ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് പ്രത്യേകം ഓർമ്മിപ്പിച്ചു. ചെന്നൈ നഗരത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത് സമീപ ജില്ലകളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

