ദിസ്പൂർ: ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. കേരളത്തിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ തുടരും.(Voting in Assam and Puducherry today, With whom is the will of the people?)
കേരളത്തിൽ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടെടുപ്പ് കഴിയും വരെ മദ്യനിരോധനം. ക്രമസമാധാന പാലനത്തിനായി വടക്കൻ ജില്ലകളിൽ പടക്ക വില്പനയ്ക്കും നിയന്ത്രണമുണ്ട്.
അസമിലെ 126 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. 722 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. രണ്ടര കോടിയോളം വോട്ടർമാർ. ഇതിൽ പകുതിയോളം സ്ത്രീകളാണ്.2016 മുതൽ ഭരിക്കുന്ന ബിജെപി ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. മിക്ക സർവേകളും എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും അട്ടിമറി പ്രതീക്ഷയിലാണ് പ്രതിപക്ഷം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 294 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എൻഡിഎ സഖ്യവും ഇന്ത്യ മുന്നണിയും തമ്മിൽ അതിശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കേരളം, അസം, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

