വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു ഫാസിസ്റ്റാണ് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി ആവർത്തിച്ചു. വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ സൗഹാർദപരമായ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലാണ് മംദാനി ഈ കടുത്ത രാഷ്ട്രീയ വിമർശനം വീണ്ടും ഉന്നയിച്ചത്. താൻ നേരത്തേ പറഞ്ഞിട്ടുള്ള നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നായിരുന്നു മംദാനിയുടെ പ്രതികരണം.(Zohran Mamdani repeats fascist criticism of Trump)
മേയർ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം ശക്തമായ രാഷ്ട്രീയ വിമർശനങ്ങളിലൂടെ ശ്രദ്ധ നേടിയവരാണ് ട്രംപും മംദാനിയും. മംദാനി ഒരു കമ്മ്യൂണിസ്റ്റാണ് എന്നും, അതുകൊണ്ട് മംദാനിയെ വിജയിപ്പിക്കരുതെന്നും ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. മംദാനിയെ മേയറായി തിരഞ്ഞെടുത്താൽ ന്യൂയോർക്കിന് നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനി ന്യൂയോർക്ക് സിറ്റിയെ 'കമ്യൂണിസ്റ്റ് ക്യൂബ'യാക്കി മാറ്റുമെന്നും, മംദാനി ഒരു തീവ്രവാദിയാണ് എന്നുമെല്ലാമായിരുന്നു ട്രംപിന്റെ ആക്ഷേപം.
ഇതിനെല്ലാമെതിരെ ട്രംപ് ഫാസിസ്റ്റാണ് എന്ന മറു വിമർശനമാണ് മംദാനി പ്രധാനമായും ഉയർത്തിയിരുന്നത്. ഈ രാഷ്ട്രീയ തർക്കങ്ങൾക്കെല്ലാം ഒടുവിലാണ് ഇരുവരും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം വളരെ സൗഹാർദപരമായി മാധ്യമങ്ങളെ കണ്ടത്. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചിരുന്നു.
ന്യൂയോർക്കിലെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനിയും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സൗഹൃദപരമായ രാഷ്ട്രീയ ഇടപെടലിന് ശേഷം, തൻ്റെ മുൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മംദാനി വീണ്ടും രംഗത്തെത്തിയത് ശ്രദ്ധേയമായി.