വാഷിങ്ടൺ : ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ് രംഗത്ത്. മംദാനി 'ഇന്ത്യൻ ജനതയെ വെറുക്കുന്നു' എന്ന് ഉൾപ്പെടെയുള്ള കടുത്ത വിമർശനങ്ങളാണ് എറിക് ട്രംപ് അഭിമുഖത്തിൽ ഉന്നയിച്ചത്.(Zohran Mamdani hates the Indian people, Eric Trump makes serious allegations)
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്ന ന്യൂയോർക്ക് ഇന്ന് നശിച്ച അവസ്ഥയിലാണെന്നും എറിക് പറഞ്ഞു. മംദാനിക്കെതിരെ എറിക് ട്രംപ് ഉന്നയിച്ച കടുത്ത ആരോപണങ്ങൾ ശ്രദ്ധേയമാണ്. "പലചരക്ക് കടകൾ ദേശസാൽക്കരിക്കാൻ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യൻ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റാണ് മംദാനി." നിയുക്ത മേയർ, സുരക്ഷിതമായ തെരുവുകൾ, വൃത്തിയുള്ള തെരുവുകൾ, ന്യായമായ നികുതികൾ പോലുള്ള ലളിതമായ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എറിക് ആവശ്യപ്പെട്ടു.
അമേരിക്കയിലെ പ്രധാന നഗരങ്ങൾ നിലവിൽ തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇതാണ് നഗരങ്ങളുടെ മോശം അവസ്ഥയ്ക്ക് കാരണമെന്നും എറിക് ട്രംപ് അഭിപ്രായപ്പെട്ടു. "ഒരു കാലത്ത് ഈ നഗരം ലോകത്തിലെ ഏറ്റവും മഹത്തായ നഗരം ആയിരുന്നു. എന്നാൽ രാഷ്ട്രീയം കാരണം ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടു." സോഷ്യലിസ്റ്റ് നയങ്ങൾ കാരണം വൻകിട കമ്പനികൾ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഒരു പരിപാടിയിൽ എറിക്, മംദാനിയെ ഭ്രാന്തൻ എന്നാണ് വിശേഷിപ്പിച്ചത്. മംദാനി ഭരിക്കുന്ന നഗരം നശിക്കുമെന്നും, ഇത്തരം ആശയങ്ങൾ പ്രചരിക്കാൻ കണസർവേറ്റീവുകൾ അനുവദിക്കരുതെന്നും എറിക് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റാണെന്ന് എറിക് മുൻപും പറഞ്ഞിട്ടുണ്ട്. 34 വയസ്സുകാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ മേയറുമാണ്.