ധാക്ക: ബംഗ്ലാദേശിലെ യുവനേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരാണെന്ന് സഹോദരൻ ഒമർ ഹാദി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് ഒമർ ഹാദി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.(You killed Osman Hadi, Brother of slain leader against Yunus government)
ഫെബ്രുവരി 12-ന് നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാരിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കമാണിത്. ഉസ്മാൻ ഹാദിയുടെ കൊലപാതകം ഒരു വിഷയമാക്കി തിരഞ്ഞെടുപ്പ് സാഹചര്യം തകർക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടുന്നതിൽ സർക്കാർ കാര്യമായ പുരോഗതി കാണിച്ചിട്ടില്ല. നീതി ലഭിച്ചില്ലെങ്കിൽ ഷെയ്ഖ് ഹസീനയെപ്പോലെ മുഹമ്മദ് യൂനുസിനും രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും ഒമർ മുന്നറിയിപ്പ് നൽകി.
ഏജൻസികൾക്കോ വിദേശ യജമാനന്മാർക്കോ വഴങ്ങാത്തതിനാലാണ് തന്റെ സഹോദരനെ വകവരുത്തിയത്. ബംഗ്ലാദേശിലെ 2024-ലെ ജൂലൈ-ഓഗസ്റ്റ് പ്രക്ഷോഭത്തിലെ മുൻനിര പോരാളിയായിരുന്നു 32-കാരനായ ഷരീഫ് ഉസ്മാൻ ഹാദി. ഡിസംബർ 12-ന് ധാക്കയിലെ പള്ളിയിൽ നിന്ന് പുറത്തിറങ്ങവെയാണ് ബൈക്കിലെത്തിയ അജ്ഞാതർ അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർത്തത്. തുടർന്ന് സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 18-ന് അദ്ദേഹം അന്തരിച്ചു.