സോൾ: 2024-ൽ രാജ്യത്ത് സൈനിക നിയമം ഏർപ്പെടുത്തിയതിലൂടെ കലാപത്തിന് നേതൃത്വം നൽകിയെന്ന കേസിൽ ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക്-ഇയോളിന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Yoon Suk-yeol Insurrection Case Verdict). 2024 ഡിസംബർ 3-ന് നടന്ന സംഭവങ്ങളിൽ യൂൻ ആണ് മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുമാണ് യൂൻ ശ്രമിച്ചതെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി ജി ഗ്വി-യോൺ നിരീക്ഷിച്ചു.
തന്റെ ഭരണത്തിന് തടസ്സം നിൽക്കുന്ന രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ യൂൻ ദേശീയ അസംബ്ലി മന്ദിരത്തിലേക്ക് സൈന്യത്തെ അയച്ചതായി കോടതി പറഞ്ഞു. പാർലമെന്റിനെ പൂർണ്ണമായും നിശ്ചലമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നടപടി രാജ്യത്ത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും, തന്റെ പ്രവൃത്തിയിൽ യൂൻ ഇതുവരെ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യദ്രോഹം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
യൂൻ സുക്-ഇയോളിന് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കോടതി കനത്ത ശിക്ഷ വിധിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിന് 23 വർഷം തടവും, മുൻ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യൂണിന് 30 വർഷം തടവുമാണ് ശിക്ഷ. സൈനിക നിയമത്തെ നിയമപരമായി സാധൂകരിക്കാൻ മന്ത്രിസഭാ രേഖകളിൽ മാറ്റം വരുത്തിയതിനും വ്യാജ സത്യവാങ്മൂലം നൽകിയതിനുമാണ് ഇവർക്കെതിരെ നടപടി. ‘ദക്ഷിണ കൊറിയയിൽ ആരും നിയമത്തിന് മുകളിലല്ല’ എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
Summary:
South Korea’s former President Yoon Suk-yeol was sentenced to life in prison for leading an insurrection through his brief imposition of martial law in December 2024.



