

ബെയ്ജിംഗ്: ബാധയൊഴിപ്പിക്കൽ എന്ന അന്ധവിശ്വാസ ആചാരത്തിനിടെ സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ലി എന്ന സ്ത്രീക്കാണ് ഷെൻഷെൻ കോടതി നാല് വർഷം തടവ് വിധിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ലോകത്തെ നടുക്കിയ ഈ സംഭവം നടന്നത്.(Woman sentenced to 4 years in prison in China for killing her own daughter while trying to an exorcism)
തങ്ങളെ പിശാചുക്കൾ പിന്തുടരുന്നുണ്ടെന്നും ആത്മാക്കൾ അപകടത്തിലാണെന്നും ലിയും മക്കളും വിശ്വസിച്ചിരുന്നു. തന്റെ ശരീരത്തിൽ ആത്മാവ് കയറിയെന്നും അത് ഒഴിപ്പിക്കാൻ സഹായിക്കണമെന്നും ഇളയ മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് അമ്മയും മൂത്ത മകളും ചേർന്ന് ക്രൂരമായ ആചാരങ്ങൾ നടത്തിയത്.
കുട്ടിയുടെ നെഞ്ചിൽ ശക്തമായി അമർത്തുകയും നിർബന്ധപൂർവ്വം തൊണ്ടയിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു. അസ്വസ്ഥത പ്രകടിപ്പിച്ച് കുട്ടി ഛർദ്ദിച്ചെങ്കിലും ആചാരം തുടരാൻ ഇളയ മകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പിറ്റേ ദിവസം വായിൽ രക്തം വാർന്ന നിലയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണകാരണം അശ്രദ്ധയാണെന്നും അമ്മയാണ് ഇതിന് ഉത്തരവാദിയെന്നും കോടതി നിരീക്ഷിച്ചു. തുടക്കത്തിൽ മൂന്ന് വർഷം വിധിച്ച ശിക്ഷ പിന്നീട് നാല് വർഷത്തേക്ക് നീട്ടുകയായിരുന്നു. ചൈനയിൽ മുൻപും സമാനമായ രീതിയിൽ അന്ധവിശ്വാസ സംഘങ്ങൾ കൊലപാതകങ്ങൾ നടത്തിയ റിപ്പോർട്ടുകളുണ്ട്.