വാഷിംഗ്ടൺ: ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തു ദിവസത്തെ സമയം അനുവദിച്ച ട്രംപ്, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Will give you ten days, Trump takes tough action against Iran)
ഇറാൻ തങ്ങളുടെ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കണം. ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാനുള്ള നീക്കങ്ങൾ ഇറാൻ ഉപേക്ഷിക്കണം. നല്ല കാര്യങ്ങളല്ല സംഭവിക്കാൻ പോകുന്നത് എന്ന് സൂചിപ്പിച്ച ട്രംപ്, ഇറാനെതിരെ സൈനിക നടപടിക്ക് പെന്റഗൺ സർവ്വസജ്ജമാണെന്നും വ്യക്തമാക്കി.
അമേരിക്കയുടെ ഭീഷണിക്കെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു. യുഎൻ സുരക്ഷാ കൗൺസിലിന് അയച്ച കത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കി. മേഖലയിൽ യുഎസ് സൈനിക ശേഷി വർദ്ധിപ്പിക്കുന്നത് തങ്ങളെ ആക്രമിക്കാനുള്ള വ്യക്തമായ നീക്കമാണെന്ന് ഇറാൻ ആരോപിക്കുന്നു. ആക്രമണമുണ്ടായാൽ മേഖലയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സംവിധാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തും. ട്രംപിന്റെ ഭീഷണിയിൽ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

