മോസ്കോ: അന്താരാഷ്ട്ര മെസേജിംഗ് ആപ്പായ വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റിന്റെ നടപടി. ഇതോടെ റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടമായി. വാട്സാപ്പിന് പകരമായി റഷ്യൻ നിർമ്മിത ആപ്പായ ‘മാക്സ്’ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.(WhatsApp banned in Russia, Suggestion to use ‘Max’ instead)
റഷ്യൻ നിർമ്മിത മെസഞ്ചറാണ് മാക്സ്. രാജ്യത്തെ എല്ലാ പുതിയ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് കഴിഞ്ഞ വർഷം തന്നെ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം വിദേശ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ റഷ്യ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യസുരക്ഷയുടെ ഭാഗമായി വിവരങ്ങൾ നിരീക്ഷിക്കാനും വിദേശ ഇടപെടലുകൾ കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഡിജിറ്റൽ മേഖലയിൽ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്രതികരിച്ചു.



