

മോസ്കോ: അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യങ്ങളുടെയോ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. അമേരിക്ക റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പുടിൻ പ്രതികരിച്ചത്. റഷ്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത 'ശത്രുതാപരമായ പ്രവൃത്തി'യാണ് ഉപരോധമെന്ന് അദ്ദേഹം പറഞ്ഞു.(We will not bow down to America, says Putin)
റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യം വെച്ചുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നൽകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കൻ ഉപരോധത്തെക്കുറിച്ചാണ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെങ്കിലും, അത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഉപരോധത്തിൻ്റെ കാരണം
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം.
യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ 'യുദ്ധയന്ത്രത്തിന്' ധനസഹായം നൽകുന്നത് ഈ എണ്ണക്കമ്പനികളാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രതികരിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച ട്രംപ് റദ്ദാക്കിയതിനു പിന്നാലെയാണ് ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കയുടെ ഈ ഉപരോധം ആഗോള എണ്ണവിലയിൽ അഞ്ച് ശതമാനം വർധനവുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.