ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നതിനിടെ, ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തി. ശരിയത്ത്പൂർ സ്വദേശിയായ ഖോകോൺ ചന്ദ്ര ദാസാണ് (51) ആക്രമണത്തിനിരയായത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം ഇപ്പോൾ ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Want to live in peace, Wife of Hindu man set on fire by mob in Bangladesh)
തന്റെ ഭർത്താവിനെ ലക്ഷ്യം വെച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഖോകോണിന്റെ ഭാര്യ സീമ ദാസ് പറഞ്ഞു. "ഞങ്ങൾ ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. ഞങ്ങൾ ഹിന്ദുക്കളാണ്, ഞങ്ങൾക്ക് സമാധാനപരമായി ജീവിക്കണം. സർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുന്നു," അവർ കണ്ണീരോടെ പറഞ്ഞു. ആക്രമിച്ചവരിൽ രണ്ടുപേരെ ഖോകോൺ തിരിച്ചറിഞ്ഞെന്നും അതിനു പിന്നാലെയാണ് തലയിലും മുഖത്തും പെട്രോൾ ഒഴിച്ച് അക്രമികൾ തീയിട്ടതെന്നും സീമ വെളിപ്പെടുത്തി.
ബുധനാഴ്ച ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള തന്റെ സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഖോകോണിനെ ഒരു സംഘം തടഞ്ഞുനിർത്തിയത്. അക്രമികൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതോടെ പ്രാണരക്ഷാർത്ഥം അദ്ദേഹം സമീപത്തെ കുളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ ധാക്കയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി. നില ഗുരുതരമായി തുടരുന്നതിനാൽ ഉടൻ ഐ.സി.യു (ICU) വിവേലേക്ക് മാറ്റും. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.