കാരക്കാസ്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലായി ഏഴോളം ശക്തമായ സ്ഫോടനങ്ങൾ കേട്ടു. ലഹരിമരുന്ന് കടത്ത് ആരോപിച്ചുള്ള സമ്മർദ്ദത്തിന് പിന്നാലെയാണ് അമേരിക്ക നേരിട്ടുള്ള സൈനിക നീക്കത്തിലേക്ക് നീങ്ങിയതെന്ന് വെനസ്വേല ആരോപിച്ചു.
കാരക്കാസിലെ ലാ കാർലോട്ട (La Carlota) സൈനിക വിമാനത്താവളം, വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക സമുച്ചയമായ ഫ്യുർട്ടെ ടിയുന (Fuerte Tiuna) എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.കാരക്കാസിന് പുറമെ മിറാൻഡ, അരാഹുവ, ലാ ഗുയ്ര എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നതായി വെനസ്വേലൻ സർക്കാർ സ്ഥിരീകരിച്ചു.
സ്ഫോടനങ്ങൾക്ക് പിന്നാലെ നഗരത്തിന്റെ തെക്കൻ മേഖലകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതൊരു 'സാമ്രാജ്യത്വ അധിനിവേശമാണെന്ന്' വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തോടും ജനങ്ങളോടും തയ്യാറായിരിക്കാൻ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെനസ്വേലൻ സർക്കാർ ലഹരിമരുന്ന് മാഫിയയുമായി സഹകരിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ മാസങ്ങളിൽ അമേരിക്ക വലിയ സൈനിക വിന്യാസം കരീബിയൻ കടലിൽ നടത്തിയിരുന്നു. ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി സഹകരിക്കാൻ തയ്യാറാണെന്ന് മഡൂറോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും, ഈ വാഗ്ദാനം മുഖവിലയ്ക്കെടുക്കാതെയാണ് അമേരിക്കൻ നീക്കം.