

വാഷിംഗ്ടൺ: അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും.(US temporarily suspends issuance of immigrant visas)
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇമിഗ്രന്റ് വിസ സേവനങ്ങൾ താൽക്കാലികമായി നിഷേധിച്ചത്. ടൂറിസ്റ്റ്, ബിസിനസ് തുടങ്ങിയ നോൺ-ഇമിഗ്രന്റ് (താൽക്കാലിക) വിസകളെ ഈ തീരുമാനം ബാധിക്കില്ല. ലോകകപ്പ്, 2028-ലെ ഒളിമ്പിക്സ് എന്നിവ കണക്കിലെടുത്ത് ഇത്തരം വിസകളുടെ ആവശ്യം വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനിമുതൽ കടുത്ത മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. യുഎസ് എംബസി അംഗീകരിച്ച ഡോക്ടർമാർ നടത്തുന്ന പരിശോധന നിർബന്ധം. പകർച്ചവ്യാധികൾ, മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നിവ പരിശോധിക്കും. അപേക്ഷകന്റെ പ്രായം, സാമ്പത്തിക നില, വിദ്യാഭ്യാസം, തൊഴിൽ, കുടുംബസ്ഥിതി എന്നിവ വിശദമായി വിലയിരുത്തും.
അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിന് അഭിമുഖം ഇംഗ്ലീഷിൽ തന്നെ നടത്തും. നിർബന്ധിത വാക്സിനേഷനുകൾ സ്വീകരിച്ചിരിക്കണം. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, റഷ്യ, ബ്രസീൽ, ഈജിപ്ത്, ഇറാൻ, ഇറാഖ്, കുവൈത്ത്, സിറിയ, നൈജീരിയ, തായ്‌ലൻഡ് തുടങ്ങി 75 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.