
വാഷിങ്ടൺ: വൻകിട യുഎസ് ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിൾ, മൈക്രോസോഫ്‌റ്റ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം, ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കുവേണമെങ്കിലും ജോലി നല്‍കാമെന്ന വൻകിട ടെക് കമ്പനികളുടെ നിലപാടിനെ ട്രംപ് വിമര്‍ശിച്ചു. ഈ സമീപനം പല അമേരിക്കയ്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും തന്റെ കീഴില്‍ ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
"പല ടെക് കമ്പനികളും അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്‌ടറികള്‍ നിര്‍മിക്കുകയും അയര്‍ലൻഡില്‍ ലാഭം പൂഴ്‌ത്തിവയ്‌ക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കൻ പൗരന്‍മാരെ ഇത്തരം കമ്പനികൾ അവഗണിച്ചു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞു. ടെക്‌നോളജി കമ്പനികൾ അമേരിക്കയ്‌ക്കുവേണ്ടി, അമേരിക്കയെ മുന്നിൽ നിർത്തി വേണം പ്രവർത്തിക്കാൻ." -ട്രംപ് പറഞ്ഞു.
അമേരിക്കൻ ടെക് കമ്പനികൾ രാജ്യത്തിനുപുറത്ത് നിക്ഷേപിക്കുന്നതിനെതിരെ ട്രംപ് മുൻപും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ കാര്യം അവർ നോക്കുമെന്നും ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ ഉണ്ടാക്കരുതെന്നും ആപ്പിൾ സിഇഒ ടിം കുക്കിനോട് ട്രംപ് പറഞ്ഞിരുന്നു.