

വാഷിങ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലായ യു.എസ്. ഷട്ട്ഡൗൺ 38-ാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച ഈ പ്രതിസന്ധി അമേരിക്കയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ
ഷട്ട്ഡൗൺ കാരണം 670,000 പേർക്ക് തൊഴിൽ നഷ്ടമായി. ഏഴ് ലക്ഷം ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായി.ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അവശ്യസേവനങ്ങൾ പോലും ലഭ്യമാകാത്ത അവസ്ഥയാണ്.
യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് കുതിച്ചുയർന്നു.ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതോടെ അവരുടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുമെന്ന ആശങ്ക ബാങ്കുകൾക്കുണ്ട്.
ജീവനക്കാരുടെ കുറവ് കാരണം വ്യോമയാന മേഖലയും താളം തെറ്റി.വെള്ളിയാഴ്ച മാത്രം ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്.അമേരിക്കയിലെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ഷട്ട്ഡൗൺ ഗുരുതരമായി ബാധിച്ചു.
പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും യു.എസിൽ താളം തെറ്റി.നാല് കോടി പേർ ഗുണഭോക്താക്കളായ സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റൻ്റ് പ്രോഗ്രാം (SNAP) പദ്ധതി നിലച്ച മട്ടാണ്.പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യവിതരണം കാര്യക്ഷമമായി നടത്തണമെന്ന യു.എസ്. കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.ഇത് ഗുണഭോക്താക്കളെ മാത്രമല്ല, പദ്ധതിക്കായി സാധനങ്ങൾ സ്റ്റോർ ചെയ്ത വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര റീടെയിൽ ചെയിനുകളേയും ബാധിച്ചിട്ടുണ്ട്.
ട്രംപിൻ്റെ പിടിവാശിയാണ് ഷട്ട്ഡൗൺ തുടരാനുള്ള കാരണമെന്നാണ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്. എന്നാൽ, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന നിലപാടിലാണ് ട്രംപ്.